പാസ്പോർട്ട് അപേക്ഷ നടപടികളിൽ സുപ്രധാനമാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പാസ്പോർട്ട് നൽകുന്നതുമായിബന്ധപ്പെട്ട് ജനനത്തീയതി തെളിയിക്കുന്ന രേഖകളിൽ ഇന്ത്യൻ വിദേശ മന്ത്രാലയം ഭേദഗതി വരുത്തി. പുതിയ നിയമം ബാധകമാകുന്നത് 2023 ഒക്ടോബർ ഒന്നാം തീയതിയോ അതിനുശേഷമോ ജനിച്ച കുട്ടികൾക്കായിരിക്കും.
2023 ഒക്ടോബർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവർക്ക് ജനനത്തീയതി തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റോ 1969ലെ ജനന – മരണ രജിസ്ട്രേഷൻ നിയമം അനുസരിച്ച് അധികാരപ്പെടുത്തിയ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റോ മാത്രമായിരിക്കും പാസ്പോർട്ട് അപേക്ഷകൾക്ക് ജനന തീയതിക്കായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഇവരുടെ ജനനത്തീയതി തെളിയിക്കാൻ മറ്റൊരു രേഖയും സ്വീകാര്യമല്ല എന്ന് അറിയിച്ചു. 2023 ഒക്ടോബറിന് മുമ്പായി ജനിച്ചവർക്ക് ഈ നിയമം ബാധകമല്ല. ജനനത്തീയതി തെളിയിക്കുന്നതിനായി ഇവർക്ക് മറ്റു രേഖകൾ ഉപയോഗിക്കാം. എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയൊക്കെ ജനന തീയ്യതിയ്ക്കുള്ള തെളിവായി ഉപയോഗിക്കാം.
കൂടാതെ പാസ്പോർട്ടിലെ അവസാന പേജിൽ നിന്നും മാതാപിതാക്കളുടെ പേര് മാറ്റും. വ്യക്തികളുടെ മേൽവിലാസം ഇനി പാസ്പോർട്ടിന്റെ അവസാന പേജിൽ പ്രിന്റ് ചെയ്യില്ല. പാസ്പോർട്ടിലെ ബാർകോഡ് സ്കാൻ ചെയ്യുന്നത് വഴി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് വിലാസം മനസിലാക്കാനാവും. പാസ്പോർട്ടുകളുടെ നിറത്തിലും വ്യത്യാസം കൊണ്ടുവന്നിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥർക്ക് ചുവന്ന നിറത്തിലുള്ള പാസ്പോർട്ടുകളും സർക്കാർ പ്രതിനിധികൾക്ക് വെള്ള നിറത്തിലുള്ള പാസ്പോർട്ടുകളുമായിരിക്കും. സാധാരണ വ്യക്തികൾക്ക് നിലവിലുള്ള നീല നിറത്തിലുള്ള പാസ്പോർട്ട് തന്നെയായിരിക്കും നൽകുക.
