രാജ്യത്ത് ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വർധിച്ചു. സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. വര്‍ധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. . പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധന ഉണ്ടാകും.
803 രൂപയുണ്ടായിരുന്ന സിലിണ്ടറിന്റെ വില 50 രൂപ കൂട്ടി 853 രൂപയായി. ഉജ്ജ്വല പദ്ധതിയിലുള്‍പ്പെടുന്ന ഉപഭോക്താക്കൾക്ക് 500 രൂപയായിരുന്നു സിലിണ്ടറിന്റെ നിലവിലെ വില. ഇത് 553 രൂപയായി ഉയർന്നു. രാജ്യത്തെ പാചകവാതകവില സര്‍ക്കാര്‍ രണ്ടാഴ്ച കൂടുമ്പോള്‍ അവലോകനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കൂട്ടിയെന്നും അത് സാധാരണ ഉപഭോക്താക്കളെ ഒരുവിധത്തിലും ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
എക്സൈസ് തീരുവയില്‍ നിലവിലുണ്ടായ വര്‍ധനവിന്റെ ഭാരം എണ്ണക്കമ്പനികള്‍ വഹിക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ ബാരലിന് 60 ഡോളര്‍ കുറവ് വന്നതായും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ക്രമേണ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
