
മൺസൂൺപാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. തെക്ക്മഹാരാഷ്ട്രാ തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി (offshore trough) നിലനിൽക്കുന്നു. തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത.
ബുധനാഴ്ച പകലും രാത്രിയുമായി കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ 11 സെ.മീ. വീതവും കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ 8 സെ.മീ. വീതവും മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെൽലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തിയും തെക്കൻ ഒഡീഷ-വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്കു സമീപം ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതു കാരണം അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമാകുന്നതിനാലാണു മഴ കനക്കുന്നത്. കേരള–ലക്ഷദ്വീപ്–കർണാടക തീരങ്ങളിൽ തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.