ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റാനുള്ള നിബന്ധനകളിൽ ഇളവുകൾ നൽകികൊണ്ട് സർക്കാർ ഉത്തരവിറക്കി. പേര് മാറ്റത്തിനായി ഒറ്റത്തവണ ഗസ്റ്റഡ് വിജ്ഞാപനം ഇറക്കിയാൽ അതുവഴി ജനന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ കഴിയുന്ന വിധമാണ് പുതിയ ഉത്തരവ്. തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷാണ് ഉത്തരവ് അറിയിച്ചത്.
നിലവിൽ ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റുന്നതിന് ഏറെ സങ്കീർണതകൾ ഉണ്ടായിരുന്നു. ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റണമെങ്കിൽ സ്കൂള്‍ സർട്ടിഫിക്കറ്റിലെ പേര് മാറ്റി വിജ്ഞാപനം ഇറക്കണം. അതിനു ശേഷമാണ് ജനന രേഖകളിൽ മാറ്റം വരുത്താൻ സാധിക്കുകയുള്ളു. ഈ രീതി മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പഠനം നടത്തിയവർക്ക് ബുദ്ധിമുട്ടായിരുന്നു. ഇത് മനസിലാക്കിയാണ് ഇളവുകൾ കൊണ്ട് വന്നിരിക്കുന്നത്. ഇതോടെ ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റുന്നതിന് സ്കൂള്‍ രേഖകളിൽ മാറ്റം വരുത്തി വിജ്ഞാപനമിറക്കേണ്ടതില്ല.
